Saturday, June 25, 2016

നിഴലുകൾ


സ്കൂൾ അദ്ധ്യായന വർഷത്തിന്റെ അവസാന ദിവസം പരീക്ഷയെക്കാൾ എന്നെ അലട്ടിയിരുന്നത് അന്ന് വൈകുന്നേരം നാലു മണിക്ക് ഞങ്ങടെ നാട്ടിൽ നിന്നും പട്ടണത്തിലേക്ക് പുറപ്പെടുന്ന ബസിൽ കയറുകയെന്ന കാര്യം ആയിരുന്നു. ആ ബസ്സ്‌ പൊയ്ക്കഴിഞ്ഞാൽ പിന്നെ പട്ടണത്തിലേക്ക് പോകാൻ അന്ന് വേറെ ബസ്‌ ഉണ്ടായിരുന്നില്ല. എല്ലാ വർഷവും സ്കൂൾ അടച്ചാൽ പിന്നെയുള്ള രണ്ടു മാസത്തെ അവധിക്കാലം അമ്മയുടെ വീട്ടിൽ ആണ്, ഈ നാലുമണി ബസ്‌ അതുവഴിയാണ് പട്ടണത്തിലേക്ക് പോകുന്നത്. 

സ്കൂൾ വിടുന്നതിനു മുൻപേ പതിവായ് മുഴങ്ങാറുള്ള ദേശിയ ഗാനം കേൾക്കുമ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ഓടാൻ തയ്യാറായി നില്ക്കുന്നുണ്ടാകും. അവസാനം അടിക്കുന്ന ആ കൂട്ട മണി സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിടും. അധ്യാപകരും വിദ്യർദ്ധികളും ഉൾപ്പെടുന്ന ഒരു കൂട്ട ഓട്ടം ആണ് പിന്നിട് ഈ നാലുമണി ബസ്സിനു വേണ്ടി. പോകുന്ന വഴിയിൽ എല്ലാം പാഠ പുസ്തകത്തിന്റെ താളുകൾ ചിതറി കിടക്കുന്നത് കാണാം.അത് നമുക്ക് മുന്നേ ഓടിയവർ  പറത്തി വിട്ടതാണ്. അത് പെറുക്കി എടുക്കാനും ചെറിയ കുട്ടികൾ കാണും ആ വഴിയരുകിൽ. അത് ചേർത്ത് വെച്ച് അടുത്ത വർഷം പഠിച്ചിരുന്ന നിരവധി കുട്ടികൾ ഉണ്ടായിരുന്നു അക്കാലത്ത്. "അത്തരത്തിൽ ഉള്ള ഒരാളായിരുന്നു ഞാനും". വീടിനടുത്തുള്ള എന്നേക്കാൾ മുതിർന്ന കുട്ടികൾ പഠിച്ച പുസ്തകം രണ്ടു കൈ മറിഞ്ഞാണ് എല്ലാ വർഷവും എൻറെ കയ്യിൽ എത്തിയിരുന്നത്. അക്കാലത്തൊന്നും ഞാൻ പുസ്തകങ്ങളുടെ ആദ്യത്തെ ഒന്ന് രണ്ടു പാഠവും അവസാന പേജുകളും കണ്ടിരുന്നില്ല. എന്റെ കയ്യിൽ എത്തും മുന്നേ അവർ കാല പഴക്കം കൊണ്ട് സ്വാത്രന്ത്ര്യം നേടിയിരുന്നു അല്ലെങ്കിൽ മുന്നേ പഠിച്ച കുട്ടികൾ അവരുടെ പേരുകൾ എഴുതിയത് കൊണ്ട് ആ പേജുകൾ എനിക്ക് മുന്നേ വാങ്ങിയവർ കീറി മാറ്റിയിരുന്നു. തുടക്കവും ഒടുക്കവും ഇല്ലാത്ത ആ പുസ്തകങ്ങളെ ന്യൂസ്‌ പേപ്പർ വെച്ച് പൊതിഞ്ഞു, കീറിയ പേജുകൾ ചോറ് വെച്ച് ഒട്ടിച്ച് ആയിരുന്നു പിന്നീടുള്ള പഠനം. 

എന്തായാലും ആ വർഷത്തെ അവസാന പരീക്ഷ കഴിഞ്ഞുള്ള ആ ഓട്ടത്തിൽ ഞാൻ വളരെ മുന്നിൽ ആയിരുന്നു. കാരണം എനിക്ക് മുന്നിൽ വളരെ കുറച്ചു പുസ്തക താളുകൾ  മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ഓടുന്നതിനിടയിൽ ഞാൻ പുസ്തകം പറത്തി വിടുന്നുണ്ടായിരുന്നു, ഇനി ഞാൻ പഠിക്കാൻ പോകുന്നത് അഞ്ചാം ക്ലാസ്സിൽ ആണ്. അത് ഈ സ്കൂളിൽ അല്ല. ഓട്ടം ബസ്‌ സ്റ്റോപ്പിൽ അവസാനിച്ചതും അവിടെ എന്നെ കാത്തു അമ്മ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പിന്നെ ബസ്‌ കാത്തു നിൽപ്പായി. കൃത്യം അഞ്ചു മിനുട്ടിന് ഉള്ളിൽ തന്നെ ബസ്‌ എത്തി.  ആ ബസ്‌ അമ്മയുടെ നാട്ടിലെ കവലയിൽ എത്തുമ്പോഴേക്കും ഞങ്ങളെ കാത്ത് കവലയിലുള്ള ആൽമര ചുവട്ടിൽ ആരെങ്കിലും കാണും. ഒന്നുകിൽ അപ്പുപ്പൻ അല്ലെങ്കിൽ മാമൻ മാരിൽ ആരെങ്കിലും. പിന്നെ മിട്ടായി  ഒക്കെ വാങ്ങി നേരെ അവരുടെ കൂടെ പാടം കടന്നു വീട്ടിലേക്കുള്ള യാത്ര ആണ്. 

വീടിനു അടുത്തുള്ള ആമ്പൽ കുളത്തിൽ കുട്ടികൾ എന്നത്തേയും പോലെ അന്നും എത്തിയിരുന്നു. ഇനിയുള്ള ആ രണ്ടു മാസം എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ ആണ്. ഒരു വലിയ ആമ്പൽ കുളം അതിന്റെ കരയിൽ കുളത്തിലേക്ക്‌ ചാഞ്ഞു നില്ക്കുന്ന നാട്ടുമാവ് കുളത്തിൽ നിന്നും ജലം ഒരു ചെറിയ അരുവി പോലെ ഒഴുകി ദൂരെ ഉള്ള പുഴയിൽ ചേരും. കുളക്കരയിൽ ഉള്ള മാവിൽ നിറയെ മാമ്പഴം ആണ് കാറ്റടിച്ചാൽ അത് പൊഴിഞ്ഞു കുളത്തിൽ വീഴും. കരയിൽ വീഴുന്ന മാമ്പഴം  പെൺകുട്ടികൾക്ക് ഉള്ളതാണ് ആൺകുട്ടികൾ കുളത്തിൽ നീന്തി മാമ്പഴം എടുത്തു കൊള്ളണം. അതാണ്‌ അവിടുത്തെ നിയമം. 
എനിക്ക് നീന്തൽ അറിയാത്തത് കൊണ്ട് ഞാൻ വെള്ളത്തിനും  കരയ്ക്കും ഇടയിൽ അങ്ങനെ കാത്തു നില്ക്കും. 

കാത്തിരിപ്പിന് ഒടുവിൽ എപ്പഴോ കരയിൽ വീണ ഒരു മാമ്പഴം ആരും കാണാതെ തട്ടി ഞാൻ വെള്ളത്തിൽ ഇട്ടു, ഞൊടിയിടയിൽ അത് കൈക്കലാക്കി തിരിഞ്ഞു നോക്കിയപ്പോൾ "ഒരു പെൺകുട്ടി" അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു നിയമ പ്രകാരം അത് അവൾക്കു ഉള്ളതാണ്. അവളാണ് ആദ്യം ഓടി എത്തിയത്. എന്താണെന്നു അറിയില്ല ഞാൻ അത് അവൾക്കു നല്കി. അവൾ സന്തോഷത്തോടെ അത് വാങ്ങി നോക്കിയിട്ട് എനിക്ക് തിരികെ തന്നു. 

പിന്നിടുള്ള മാങ്ങ പെറുക്കൽ ഞങ്ങൾ ഒരുമിച്ചായി . നീന്തൽ അറിയാത്തത് എത്ര വലിയ നാണക്കേട്‌ ആണ് എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഈ വർഷം എന്തായാലും നീന്തൽ പഠിക്കണം. കഴിഞ്ഞ വർഷം മാമൻ സമ്മതിച്ചതാണ് ഈ വർഷം പഠിപ്പിക്കാം എന്ന്. എന്തായാലും ഉടനെ നീന്തൽ പഠിച്ചേ പറ്റു. എന്റെ വിജയം ആഗ്രഹിക്കുന്ന ഒരാൾ ഈ നാട്ടിൽ ഉണ്ടായിരിക്കുന്നു. അവളും എന്നെ പോലെ അവധിക്കു അമ്മ വീട്ടില് വന്നതാണത്രേ.

മാവിൻ ചുവട്ടിലെ ഞങ്ങടെ ജീവിതം രെസകരം ആയി ഒരാഴ്ച പിന്നിട്ടു. നാട്ടിൽ നിന്നും നാളെ പരിക്ഷ കഴിഞ്ഞു ചേട്ടൻ വരും,  പിന്നെയും ഒരാഴ്ച കഴിയുമ്പോൾ പട്ടാളത്തിൽ ഉള്ള മാമൻ വരും. ചേട്ടൻ വന്നാൽ പിന്നെ എന്റെ സ്വാതന്ത്ര്യം നഷ്ടം ആകും... ഡാ അത് ചെയ്യരുത് ഇത് ചെയ്യരുത് എവിടെ പോകുന്നു. ഇപ്പോൾ പോകേണ്ട വെള്ളത്തിൽ ഇറങ്ങണ്ട എന്ന് പറഞ്ഞു പിന്നെ ഭരണം ആണ്. മാത്രമല്ല ഞാൻ നിധി പോലെ സൂക്ഷിക്കുന്ന പലതും അവൻ അധികാരത്തോടെ പിടിച്ചെടുക്കും. ഇപ്പ്രാവശ്യം കിട്ടിയ നിധി  വളരെ വിലപ്പെട്ടതാണ്‌ അതെങ്ങാനും നഷ്ടം ആയാലോ.
ആ ദിവസവും അങ്ങനെ കടന്നു പോയി. വൈകുന്നേരം മാങ്ങ എണ്ണിയപ്പോൾ അന്നും എനിക്ക് വളരെ കുറവായിരുന്നു. സാരമില്ല എന്ന് അവൾ പറഞ്ഞു ചേട്ടന് നീന്തൽ അറിയാത്തത് കൊണ്ടല്ലേ.. ഞാൻ ആശ്വസിച്ചു. "ഇനി മുങ്ങി ചത്താലും വേണ്ടില്ല ഈ വർഷം നീന്തൽ പഠിച്ചേ പറ്റു". 

പിറ്റേ ദിവസം ചേട്ടൻ വന്നു അവൻ വലുതായത് കൊണ്ട് പുഴയിൽ പോകാൻ ഉള്ള അനുവാദം കിട്ടി. അവന്റെ അകാര വടിവ് ഇതുവരെ എനിക്ക് ഒരു ശാപം ആയിരുന്നു. തല്ലു കൂടുമ്പോൾ എല്ലാം അവന്റെ വലിപ്പം ആയിരുന്നു എന്നെ പരാജയപെടുതിയിരുന്നത്. ആദ്യമായി  ഞാൻ അഭിമാനിച്ചു അവൻ വലുതായതിൽ.... "അവനു അങ്ങനെ തന്നെ വേണം". ഇനി മാവിൻ ചുവട്ടിൽ അവന്റെ ശല്യം ഉണ്ടാകില്ല. 

പിന്നെയും ഒരാഴ്ച കടന്നു പോയി. പട്ടാളത്തിൽ ഉള്ള മാമൻ വന്നു പിന്നെ ഒരു ഉത്സവം ആയിരുന്നു.. നിറയെ മിട്ടായി, ഇഷ്ടം പോലെ കളിപ്പാട്ടം, മാമന്റെ കൂടെ ദൂരെ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, കുളത്തിൽ ചെറിയ നീന്തൽ പഠനം, കരയിൽ ഇതെല്ലാം കണ്ടു കൊണ്ട് അവൾ. ആഘോഷം തകൃതിയിൽ നടക്കുന്നു.
 
അതിനിടയിൽ ഒരു ദിവസം ചേട്ടൻ ആണ് ആ കാര്യം പറഞ്ഞത് മാമൻറെ പട്ടാള ഉടുപ്പിന്റെ കീശയിൽ ഒരു വിസ്സിൽ ഉണ്ടത്രേ അത് ശക്തി ആയി ഊതിയാൽ ഒരു കിലോമീറ്റെർ  ചുറ്റളവിൽ ഉള്ള പോലീസ് എല്ലാം അവിടെ ഓടി വരുമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. അതെ കാര്യം പിന്നിട് അവളോട്‌ പറഞ്ഞപ്പോൾ അവൾക്കു അതിനേക്കാൾ വലിയ അത്ഭുതവും. "അങ്ങനെയും ഒരു വിസ്സിലോ", എങ്കിൽ അതൊന്നു കാണണമല്ലോ.. മാമനോട് എത്ര ചോദിച്ചിട്ടും ഒരിക്കൽ പോലും അതൊന്നു കയ്യിൽ തന്നില്ല. വളരെ നിർബന്ധിച്ചപ്പോൾ ഒരിക്കൽ ഒന്ന് കാണിച്ചു അത്ര മാത്രം ... "വിരലിന്റെ ആകൃതിയിൽ വെള്ളി കൊണ്ട് നിർമിച്ചു അതിൽ മയിൽ‌പ്പീലി കൊത്തിയിരിക്കുന്നു. "മാമനു എന്ത് കൊണ്ടായിരിക്കും ആ വിസിൽ അത്രത്തോളം പ്രിയപ്പെട്ടത് ആയതു?.... 

പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ശ്രെമം അത് എങ്ങനെ എങ്കിലും എടുക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ അത് അത്ര എളുപ്പം അല്ലായിരുന്നു. എനിക്ക് എടുക്കവുന്നതിലും ഉയരത്തിൽ ആണ് 'അയ' കെട്ടിയിരുന്നത് അതിൽ ആണ് ഈ ഉടുപ്പ് തൂക്കി ഇട്ടിരിക്കുന്നത് എനിക്ക് എന്തായാലും അത് എടുക്കാൻ കഴിയില്ല. അവിടെയും എന്റെ പരാജയം എന്റെ വലിപ്പം ആയിരുന്നു. 
എന്തായാലും ആഗ്രഹ പൂർത്തീകരണം സാധിക്കാതെ ആ വർഷത്തെ അവധിക്കാലം അവസാനിച്ചു. അവളോടും കുടുംബക്കരോടും യാത്ര പറഞ്ഞു ഞങ്ങൾ മടക്ക യാത്രക്ക് ഒരുങ്ങി. പോകുന്നതിനു മുന്നേ അവസാനമായി അവൾ ചോദിച്ചതും ആ വിസിൽ കിട്ടിയോ എന്നായിരുന്നു. ഇല്ല എന്ന് മറുപടി നൽകി ... "കിട്ടിയാൽ എനിക്ക് തരാമോ എന്ന് അവൾ ചോദിച്ചു"?. ഒന്ന് മന്ദഹസിച്ചു ഞാൻ തിരികെ നടന്നു. ...
പോകും മുന്നേ ഒന്നും കൂടെ ഞാൻ മാമൻറെ മുറിയിലേക്ക് പോയി അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ചേട്ടൻ കട്ടിലിനു മുകളിൽ കയറി ഉടുപ്പിന്റെ പോക്കെറ്റിൽ നിന്നും ആ വിസിൽ എടുക്കുന്നു. ഞാൻ ഒളിച്ചിരുന്ന് അത് കണ്ടിട്ട് തിരിഞ്ഞോടി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവന്റെ പോക്കറ്റിൽ ആ വിസിൽ മുഴച്ചു നില്ക്കുന്നത് എനിക്ക് കാണാമായിരുന്നു. അവൻ ആണെങ്കിൽ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് ഇരിക്കുന്നു. വീട്ടിൽ വന്നു ഡ്രസ്സ്‌ മാറി അവൻ ടോയ് ലെറ്റിലേക്ക് ഓടി, ആ തക്കത്തിന് ഞാൻ അത് അവൻറെ പോക്കെറ്റിൽ നിന്നും എടുത്തു വീടിനു പിറകിൽ ഉള്ള  പുളിമര ചുവട്ടിൽ കുഴിച്ചിട്ടു. പിന്നെ മിണ്ടാതെ ഇരുന്നു. പിന്നിടുള്ള ദിവസങ്ങളിൽ ചേട്ടൻ വെരുകിനെ പോലെ വീട് മുഴുവൻ എന്തോ  തിരയുന്നുണ്ടായിരുന്നു. പലപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആര് എത്ര ചോദിച്ചിട്ടും അവൻ ഒന്നും മറുപടി നല്കിയില്ല പലപ്പോഴും ഞാനും അവനെ തിരയാൻ സഹായിച്ചു. അവൻ എന്താണ് തിരയുന്നത് എന്ന് ഞാനും അവനും പരസ്പരം ചോദിച്ചതും പറഞ്ഞതും ഇല്ല. 

പുതിയ സ്കൂളിൽ പഠനം തുടങ്ങിയ ദിവസങ്ങളിൽ എല്ലാം തന്നെ എന്റെ മനസ്സിലെ ചിന്ത എവിടെ പോയി അത് ഒന്ന് ഊതും എന്നായിരുന്നു. ഇനി അത് ഊതി ശെരിക്കും പോലീസ് എങ്ങാനും വന്നാലോ. ഇതിനെ കുറിച്ച് വേറെ ആരോടും ചോദിക്കാനും പറ്റില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. ആരും വരാത്ത ഒരു സ്ഥലം വേണം അത് ഞങ്ങടെ നാട്ടിലെ സർപ്പക്കാവ് ആണ്. അതിനുള്ളിൽ കയറിയാൽ പിന്നെ എന്ത് സംഭവിച്ചാലും പുറം ലോകം അറിയില്ല പക്ഷെ പേടി കാരണം കാവിൽ കയറാനും വയ്യ. ചേട്ടന്മാരെ കൂട്ടിനു വിളിക്കാം എന്ന് വെച്ചാൽ പിന്നെ വിസ്സിലിന്റെ ഉടമസ്ഥാവകാശം എനിക്ക് നഷ്ടമാകും മാത്രമല്ല നല്ല തല്ലും കിട്ടും . കാരണം ചേട്ടൻ അമ്മാതിരി തിരച്ചിൽ ആണ് വീട്ടിൽ അതിനു വേണ്ടി തിരഞ്ഞത്. 

മാസങ്ങൾ കടന്നു പോയി അപ്പോഴെല്ലാം ആരും അറിയാതെ വിസിൽ പുളിമര ചുവട്ടിൽ വിശ്രമിച്ചു. കാത്തിരിപ്പ്‌ വർദ്ധിത വീര്യം തന്ന ഒരു ഞായറാഴ്ച കാവിൽ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. ആരും കാണാതെ മരച്ചുവട്ടിൽ ഒളിച്ചു വെച്ച വിസിൽ പുറത്തെടുത്തു. ഭാഗ്യം അത് അവിടെ തന്നെ ഉണ്ട്. എന്നെക്കാൾ വലിയ കള്ളൻമാർ ആരും ഈ വീട്ടിൽ ഇല്ല എന്ന് അന്ന് ബോധ്യം വന്നു. 

ആളൊഴിഞ്ഞ അമ്പല പറമ്പിലൂടെ കാവിലേക്കു പോകുമ്പോൾ തന്നെ കാണാമായിരുന്നു ആകാശം മുട്ടെ വളർന്നു നില്ക്കുന്ന വലിയ മരങ്ങൾ അതിൽ പാമ്പുപോലെ ചുറ്റി വരിഞ്ഞു വലിയ കാട്ടു വള്ളികൾ. കാവിനു സംരക്ഷണം എന്നപോലെ ചൂരൽ കാട് ആണ്. ഈ ചൂരൽ കാട് കടന്നു വേണം കാവിൽ കയറാൻ. മരത്തിൽ ചുറ്റി കിടക്കുന്ന ഈ വള്ളികൾ ഒക്കെ പാമ്പുകൾ ആണത്രേ, രാത്രിയിൽ അവർ ഉണരും കാവിൽ വെച്ചിരിക്കുന്ന പാല് കുടിക്കാൻ താഴേക്ക്‌ വരും. അപ്പോൾ കട വാവലുകൾ വലിയ ശബ്ധത്തിൽ കരഞ്ഞു കൊണ്ട് കാവിനു ചുറ്റും വട്ടമിട്ട് പറക്കും. പിന്നിട് പാമ്പുകൾ ഉറങ്ങിയിട്ടെ അവർ തിരികെ വരികയുള്ളൂ. 

കാവിനോട് അടുക്കും തോറും എന്റെ  ധയ് ര്യം ചോർന്നു തുടങ്ങി. കഷ്ട്ടിച്ചു ഒരാൾക്ക്‌ കടക്കാൻ തക്കവണ്ണം കാവിലേക്കു കയറാൻ ഉള്ള വഴിയിൽ ചൂരൽ വള്ളികൾ വെട്ടി മാറ്റിയിട്ടുണ്ട്. എങ്കിലും അവയുടെ വള്ളികൾ ദേഹത്ത് ഉരയും അതിൽ പാമ്പിന്റെ വിഷം ഉണ്ടത്രേ, അത് ദേഹത്ത് ഉരയാതെ വേണം അകത്തു കടക്കാൻ. 

ചൂരൽക്കാട് കടന്നു ഞാൻ കാവിനുള്ളിലേക്ക് നടന്നു, കഷ്ടിച്ച് ഒരു പത്തടി വെച്ച് കാണും കാലിൽ  എന്തോ തണുപ്പുള്ള വസ്തു തട്ടിയ പോലെ പിറകിൽ ഒരു കരിയില ഇളക്കം പാമ്പ് ചുറ്റിയതു തന്നെ എന്ന് തോന്നുന്നു ഇനി തല കീഴായി ചൂരൽ വള്ളികൾക്ക് ഇടയിലേക്ക് വലിച്ചു കയറ്റും അവിടെ നിന്നും രെക്ഷപെടാൻ പിന്നെ ആർക്കും സാധിക്കില്ല, രാത്രി ആകുമ്പോൾ പാമ്പുകൾ എല്ലാം കൂടെ വന്നു പങ്കിട്ടെടുക്കും. ....... 
എന്റമ്മോ എന്ന് വിളിച്ചു കൊണ്ട് പിന്നിട് ഒരു ഓട്ടം ആയിരുന്നു..... ഓട്ടത്തിനിടയിൽ ചൂരൽ വള്ളികൾ ദേഹത്താകെ ഉരഞ്ഞു കാൽ എന്തിലോ തട്ടി കമിഴ്ന്നു വീണു. അവിടെ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ പിന്നെയും ഓടി. തിരിഞ്ഞു നോക്കിയാൽ വഴിതെറ്റിച്ചു പിന്നെയും കാവിനുള്ളിലേക്ക് കൊണ്ട് പോകും പാമ്പുകൾ.

ഓട്ടം അവസാനിച്ചത്‌ കുളക്കടവിൽ ആണ്. ദേഹം ആസകലം ഒരു നീറ്റൽ കയ്യും കാലും മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങി. സങ്കടവും ദേഷ്യവും വേദനയും കൊണ്ട് കണ്ണ് നിറഞ്ഞു. പരാജിതൻ ആയി തല കുമ്പിട്ടു ഇരിക്കുന്ന എന്നെ എനിക്കുതന്നെ കാണാൻ എന്ന വണ്ണം കുളത്തിലെ ജലത്തിന് ഒരു ചലനം പോലും ഇല്ല.  എത്ര സമയം അങ്ങനെ ഇരുന്നു എന്ന് ഓർമ്മ ഇല്ല, പെട്ടെന്നാണ് എന്റെ മനസ്സിൽ  ആ ആശയം ഉദിച്ചത് എന്ത് കൊണ്ട് കുളത്തിൽ മുങ്ങി ഇരുന്നു വിസിൽ ഊതിക്കൂട അതാകുമ്പോൾ ആരും കേൾക്കുകയും ഇല്ല. എന്റെ ആഗ്രഹവും സാധിക്കും, പിന്നെ ഒന്നും ആലോചിച്ചില്ല വേദനയും സങ്കടവും കടിച്ചു പിടിച്ചു നേരെ കുളത്തിലേക്ക്‌ ഇറങ്ങി.

ഒന്നാം പടിയിലെ വെള്ളം കാൽ മുട്ടുവരെ രണ്ടാം പടി നെഞ്ചൊപ്പം മൂന്നാം പടി മൂക്കൊപ്പം പിന്നെ നില ഇല്ല അതാണ്‌ വർഷങ്ങൽ ആയി ഞങ്ങടെ അമ്പല കുളത്തിലെ വെള്ളത്തിന്റെ അളവ്. തലമുറകളായി നാട്ടിലുള്ള എല്ലാ കുട്ടികൾക്കും വെള്ളത്തിന്റെ ഈ അളവ് മനക്കണക്ക് ആണ്. 
ഒന്നും രണ്ടും പടി ഞാൻ പെട്ടെന്ന് ഇറങ്ങി മൂന്നാം പടി ഇതുവരെ തൊട്ടിട്ടില്ല അത് നീന്തൽ പഠിച്ചതിനു ശേഷം മാത്രമേ പറ്റുകയുള്ളൂ. പലപ്പോഴും വെള്ളത്തിൽ ഇറങ്ങുമ്പോൾ മൂന്നാം പടിയെ കാൽകൊണ്ടു തൊടാൻ ഒരു ശ്രെമം നടത്തിയിട്ടുണ്ട് പക്ഷെ ഇതുവരെ അത് സാധിച്ചിട്ടില്ല. അപ്പോഴേക്കും മൂക്കൊപ്പം വെള്ളം വരും പേടിച്ചു പിന്മാറും. രണ്ടാം പടിയിൽ ഇറങ്ങി ഞാൻ ചുറ്റും നോക്കി പരിസരത്തെങ്ങും ആരും ഇല്ല. പോക്കെറ്റിൽ നിന്നും വിസിൽ എടുത്തു നോക്കി. ഇളം വെയിലേറ്റു വെള്ളിയിൽ തീർത്ത ആ വിസിൽ ഒന്ന് തിളങ്ങി. അവളുടെ മുഖം പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നു. ഇനി പോകുമ്പോൾ ഇത് അവൾക്കു സമ്മാനം ആയി നല്കണം. 
ഈ ചിന്തയുമായി ഞാൻ വെള്ളത്തിനടിയിലേക്ക്‌ പതിയെ മുങ്ങി വിസിൽ എടുത്തു വായിൽ വെച്ച് അതുവരെയുള്ള ദേഷ്യവും സങ്കടവും ഒക്കെ പുറത്തെടുത്തു വിജയഭാവത്തോടെ ശക്തിയായ് ഊതി.........
 
മൂക്കിലും വായിലും വെള്ളം ഇരച്ചു കയറി അതിനിടയിൽ കാൽ വഴുതി മൂന്നാം പടി കടന്നു നിലയില്ല കയത്തിലേക്ക് നേരെ താഴ്ന്നു. എനിക്കും മുന്നേ വിസിൽ താഴേക്ക്‌ പോകുന്നു. ആ താഴ്ചയിലും അവനെ പിടിക്കാൻ ഞാൻ ഒന്ന് ശ്രെമിച്ചു. അപ്പോഴേക്കും ആകെ ഇരുട്ട് പരന്നു തുടങ്ങി ശ്വാസം കിട്ടുന്നില്ല ഞാൻ താഴേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. 
എല്ലാം അവസാനിക്കാൻ പോകുന്നു എന്ന തോന്നൽ വന്നതും ആരോ എന്നെ പിടിച്ചത് പോലെ ഞാൻ സർവ്വ ശക്തിയും എടുത്തു ആ കൈകളിൽ കടന്നു പിടിച്ചു. പിന്നെ ഒരു ബഹളം ആയിരുന്നു ഞാനും അയാളും ഒരുമിച്ചു താഴേക്ക്‌ പോയി. ഒരുവിധത്തിൽ അയാൾ എങ്ങനെയോ എന്നെ വലിച്ചു കരക്കിട്ടു. ആദ്യത്തെ അടി പൊട്ടി .. നീ എന്നെയും കൂടെ കൊല്ലുമോട ചെക്കാ എന്ന ചോദ്യവും. ഞാനും അയാളും ചുമച്ചു ശ്വാസം എടുക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു. രണ്ടു പേരും കുറെ വെള്ളം കുടിച്ചു. 

പെട്ടെന്ന് വെള്ളിടി പോലെ എന്റെ മനസ്സിൽ ആ ചോദ്യം വന്നു "എന്റെ വിസിൽ" . ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു മാമാ എന്റെ വിസിൽ വെള്ളത്തിൽ പോയി. നിന്റെ ഒരു വിസിൽ കേറി പോടാ എന്ന് പറഞ്ഞു കൊണ്ട് രണ്ടാമത്തെ അടിയും പൊട്ടി ... തരിഞ്ഞു നോക്കാതെയുള്ള ആ ഓട്ടത്തിനിടയിൽ പിന്നിലായ് അയാളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു "ഏതാ ഈ ചെക്കൻ"...... ഭാഗ്യത്തിന് അയാൾക്കെന്നെ മനസ്സിലായില്ല. 

വർഷങ്ങൾ പിന്നെയും കടന്നു പോയി ചേട്ടൻ വീട്ടിലും ഞാൻ കുളത്തിന്റെ അടിയിലും സമയം കിട്ടുമ്പോൾ ഒക്കെ വിസിൽ തിരഞ്ഞു കൊണ്ടിരുന്നു. പിന്നിട് ഒരിക്കലും ഞാൻ അവധിക്കാലത്ത്‌ അമ്മയുടെ വീട്ടിൽ പോയിട്ടില്ല. കുളക്കടവിൽ എനിക്ക് മാങ്ങ തരാറുള്ള ആ പെൺകുട്ടിയെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല. എന്തിനു അവളുടെ പേര് പോലും എനിക്കിന്ന് ഓർമ്മയില്ല. എല്ലത്തിനെക്കളും മുകളിൽ ആയിരുന്നു അന്ന് നഷ്ടം ആയ വെള്ളിയിൽ തീർത്ത  ആ വിസ്സിലിനു വേണ്ടിയുള്ള തിരച്ചിൽ.  

ഈ സംഭവം കഴിഞ്ഞിട്ട് ഏകദേശം ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു. ഇക്കൊല്ലം ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ പോയപ്പോൾ പതിവ് പോലെ കുളത്തിൽ കുളിക്കാൻ പോയി. ചെറിയ വീട്ടിൽ നിന്നും ഞങ്ങൾ വലിയ വീട്ടിലേക്കു താമസം മാറിയത് പോലെ ഞങ്ങടെ നാട്ടിലെ ദൈവവും സമ്പന്നൻ ആയി. നാട്ടിലെ ഏറ്റവും ആസ്തിയുള്ള പ്രമാണി ഇപ്പോൾ ദൈവം ആണ്. പണ്ട് അമ്പലത്തിലെ തിടപ്പള്ളിയുടെ ഒരുവശം തകര്ന്നു വീണപ്പോൾ അത് നന്നായി ഇനി പട്ടിക്കും പൂച്ചക്കും സമാധാനമായി അതിനുള്ളിൽ കടന്നു ആഹാരം കഴിക്കാമല്ലോ, മൊത്തത്തിൽ ഇനി എന്നായിരിക്കും പൊളിഞ്ഞു വീഴുന്നത് എന്ന് പറഞ്ഞു കൈ കൊട്ടി ചിരിച്ച കണാരേട്ടന്റെ മകൻ ആണ് ഇന്ന് അമ്പലത്തിലെ സർവ്വധികാരി.അച്ഛന്റെ ഓർമ്മയ്ക്കായി പണിത സ്വർണ്ണ കൊടിമരത്തിനു ചുവട്ടിൽ കണാരേട്ടന്റെ പേരും.  

ഞാനും മോനും കുളത്തിലേക്ക്‌ കുളിക്കാൻ ഇറങ്ങി ഭാര്യ കരയിൽ അതും കണ്ടു ഇരിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ പടിയും കടന്നു ഞാൻ താഴേക്ക്‌ പോയി വെള്ളത്തിന്‌ അടിയിൽ പതിയെ തിരഞ്ഞു ആ വിസ്സിലിനു വേണ്ടി.  മുകളിൽ വന്നു ശ്വാസം എടുത്തു വീണ്ടും താഴേക്ക്‌ പോയി. ഇത് കണ്ടു കൊണ്ടിരുന്ന ഭാര്യ നിങ്ങൾ എന്താണ് ഈ തിരയുന്നത് എന്ന് അന്വേഷിച്ചു പെട്ടെന്ന് ഞാൻ വെള്ളാരം കല്ല്‌ എന്ന് മറുപടി നല്കി വീണ്ടും താഴേക്ക്‌ പോയി. അപ്പോഴേക്കും കുളത്തിനു അടിയിലെ ചളി ഇളകി ഞാൻ നില്ക്കുന്നതിനു ചുറ്റും കലങ്ങി തുടങ്ങി. കുളിച്ചു കയറിയ മോൻറെ തല തുവർതുന്നതിനു ഇടയിൽ അവൾ ചിരിച്ചുകൊണ്ട് കളിയായ്‌ പറഞ്ഞു നിങ്ങടെ തലയിലെ ചളി ഇളകി തുടങ്ങി ഇനി കുളം കൂടെ കലക്കണ്ട .... അതും പറഞ്ഞു  മോനെയും കൊണ്ട് അവൾ ദീപാരാധന തൊഴാൻ അമ്പലത്തിലേക്ക് നടന്നു.. 

ഞാൻ പതിയെ കരയിൽ കയറി കൽപ്പടവിൽ ഇരുന്നു. എന്ത് കൊണ്ടാണ് എന്ന് അറിയില്ല  കുട്ടിക്കാലത്ത് നഷ്ടം ആയ ആ വിസിൽ ഇന്നും എന്റെ മനസ്സിൽ ഒരു നഷ്ടം ആയി അങ്ങനെ തുടരുന്നു. 
അമ്പലത്തിൽ നിന്നും ശംഖൊലി മുഴങ്ങി ശ്രീകോവിൽ നട തുറന്നു...... മണി അടിക്കുന്ന ശബ്ദം കേട്ട് കട വാവലുകൾ ഉണർന്നു ഉറക്കെ കരഞ്ഞു കൊണ്ട് കാവിനു ചുറ്റും വട്ടം ഇട്ടു ആകാശത്ത് പറന്നു. ചെറിയ ഒരു കാറ്റ് വീശി അതിൽ ചൂരൽ പഴത്തിന്റെ ഗന്ധം ഉണ്ട്. ദീർഖ നിദ്രയിൽ നിന്നും ഇനി പാമ്പുകൾ ഉണരും. മരത്തിൽ നിന്നും അവർ താഴേക്ക്‌ ഇറങ്ങും. തല തുവർത്തി ഞാൻ  ക്ഷേത്രത്തിലേക്ക് നടന്നു, തിരിഞ്ഞു കാവിലേക്കു നോക്കിയില്ല തിരിഞ്ഞു നോക്കിയാൽ പാമ്പുകൾ വഴി തെറ്റിക്കും. വീണ്ടും അവർ നമ്മെ കാവിനുള്ളിലേക്ക് കൊണ്ട് പോകും.
ഗൾഫിലേക്കു മടങ്ങാൻ ഇനി ഒരാഴ്ച കൂടി മാത്രമേ ബാക്കി ഉള്ളു. എന്തായാലും നാളെ രാവിലെ വന്നു ഒന്നുകൂടെ തിരയണം. 
ആകാശത്ത് വട്ടമിട്ട കടവാവലുകൾ ദൂരേയ്ക്കു പറന്നു. കാവിനുള്ളിലെ ഇരുട്ടിനു കനം വെച്ചു, ഉറക്കം ഉണർന്ന പാമ്പുകൾ പതിയെ ഭൂമിയിലേക്ക്‌ ഇറങ്ങി.....
 
ശുഭം 

തമ്പുരാൻ സന്തോഷ് 

Friday, February 12, 2016

സ്ത്രീ വിരുദ്ധം

ഒരുവനോടുള്ള ദേഷ്യത്തിൻ 
പാരമ്യം
ഒരു വർഗ്ഗത്തിനെതിരാക്കി 
കാണുന്നതെല്ലാം 
സ്ത്രീ വിരുദ്ധം 
എന്ന് മുദ്രകുത്തി 
ഫെമിനിസം എന്ന കുട്ടി 
കുട്ടിക്കുപ്പായത്താൽ 
ചിലർ 
നഗ്നത മറയ്ക്കുന്നു.


Friday, August 1, 2014

സർഗ്ഗശ്രിഷ്ടി

സർഗ്ഗശ്രിഷ്ടിതൻ പിറവിക്ക്
മുറവിളി കൂട്ടുന്നവരോട്
ചാപിള്ള പിറന്ന തിരു:വയറുകളിൽ
ഇനിയും ബീജം നിറക്കാതെ 
തൂലിക ചലിപ്പിക്കുക
ശ്രിഷ്ടിതൻ പേറ്റുനോവ്
നിങ്ങൾക്കുമറിയാം.
...... 
തമ്പുരാൻ സന്തോഷ്‌

Wednesday, February 5, 2014

ഞാനും മരിക്കയാണ് നിങ്ങൾക്കൊപ്പം.


ഒരുമണി നെല്ലില്ല
വയലുകൾക്കക്കരെ
പുഴയൊരു നേരത്ത
വരയാണിന്ന്.

തണലേകും മരച്ചില്ലയിൽ
കൊക്കുരുമ്മിയൊന്നു
തലചായ്ക്കാൻ
മരവും മണ്ണോടു ചേർന്നു.

ഞാനും മരിക്കയാണ്
നിങ്ങൾക്കൊപ്പം.

............
തമ്പുരാൻ സന്തോഷ്‌    

Friday, April 12, 2013

രണ്ടു അമ്മമാർ


കുടുമ്പത്തിൽ  പ്രശ്നങ്ങൾ വന്നപ്പോൾ എല്ലാം ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിക്കാർ ഉണ്ടായിരുന്നു. കൊല്ലത്ത് ഒന്ന് പോയി ആ അമ്മയെ ഒന്ന് കാണാൻ. അമ്മയെ കണ്ടാൽ തീരാത്ത ഒരു പ്രശ്നവും ഇല്ല,നല്ല ആശ്വാസം കിട്ടും.

പലപ്പോഴും ആ യാത്രക്ക് ശ്രേമിച്ചതാണ് പക്ഷെ തിരക്കുകൾ കാരണം പോയി കാണാൻ സാധിച്ചില്ല. ഒടുവിൽ ഭാര്യയുടെ നിര്ബന്ധം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഒരു ദിവസം പോകാൻ തന്നെ അവർ തീരുമനിചു. പക്ഷെ അപ്പോഴാണ്‌ യെധാർത്ത പ്രശ്നം വന്നതു. അവിടെ പോയി വരാൻ എന്തായാലും രണ്ടു ദിവസം എടുക്കും, അപ്പോൾ വീട് പൂട്ടി പോകണം  പ്രായാധിക്യത്താൽ വയ്യാതായ അമ്മയെ വീട്ടിൽ പൂട്ടി ഇട്ടിട്ടു എങ്ങനെ പോകും?

ഒടുവിൽ മകനാണ് പരിഹാരം നിർദേശിച്ചത് മുത്തശ്ശിയെ ഏതെങ്കിലും വൃദ്ധ സദനത്തിൽ ഒരാഴ്ചത്തേക്ക് നോക്കാൻ എൽപ്പിക്കം. ഭാര്യയും അതിലെ പിന്തുണച്ചു. അപ്പോൾ പിന്നെ ധ്രിതി പിടിച്ചു തിരികെ വരേണ്ടി വരില്ല. സാവധാനം ദര്ശനം കിട്ടി അമ്മയുടെ അനുഗ്രഹവും വാങ്ങി വന്നാൽ മതിയല്ലൊ.

അമ്മയെയും കയറ്റി വൃദ്ധസദനത്തിലെ വാഹനം വീടിനു പുറത്തേക്കു പോകുമ്പോൾ പിറ്റേന്ന് രാവിലെ പോകാൻ വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആ കുടുംബം.

ശുഭം

തമ്പുരാൻ സന്തോഷ്‌ .
13-04-2013

Sunday, March 3, 2013

പൊന്മുടി ഒരു നനുത്ത ഓര്‍മ്മ.

വിവാഹ നിശ്ചയം കഴിഞ്ഞു പ്രിയതമയോട് കിന്നാരം തുടങ്ങിയ ആദ്യ നാളുകളില്‍ ഒന്നില്‍ വിവാഹം കഴിഞ്ഞു പോകേണ്ട സ്ഥലങ്ങളുടെ പേര് ചോദിച്ചപ്പോള്‍ അവള്‍ ആദ്യമായും അവസാനമായും പറഞ്ഞ ഒരേ ഒരു പേര് "പൊന്മുടി"  എന്നായിരുന്നു. ഒരുപാട് കാലമായ്  അവളുടെ മനസ്സില്‍ ഒരു മോഹമായ് കടന്നു കൂടി ഇന്നും സാധിക്കാതെ ബാക്കി നില്‍ക്കുന്ന ഒരു തീവ്രമായ ആഗ്രഹത്തിന്റെ ബാക്കിപത്രം.  വീടിനു അടുത്തുള്ള പലരും അവധിക്കാലത്ത്‌ പോയി വന്നു ആ യാത്രയുടെ മനോഹാരിത വര്‍ണ്ണിച്ചപ്പോള്‍ അവളുടെ കുഞ്ഞു മനസ്സിലും അതൊരു മോഹമായ് കൂടുകൂട്ടി. 
 

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ നല്ല തിരക്കായിരുന്നു ബന്ധുക്കളുടെ വക സല്‍ക്കാരം സുഹൃത്തുക്കളുടെ വീടുകളില്‍ പോകണം, പിന്നെ അമ്പലങ്ങളുടെ ഒരു നീണ്ട നിര വേറെയും ഇത് രണ്ടും കഴിഞ്ഞപ്പോഴേക്കും തിരികെ പോകാന്‍ പിന്നെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി. എങ്കിലും അവള്‍ക്കു ആദ്യമായി കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി ഒരു സ്സുഹൃതിനെയും അവന്റെ ഭാര്യയെയും കൂട്ടി ഞങ്ങള്‍ ആ യാത്ര പോകാന്‍ തീരുമാനിച്ചു . കഴിഞ്ഞ ഒരാഴ്ചആയി എന്റെ കണ്ണുകളില്‍ നോക്കി അവള്‍ ഇനി ബാക്കി ഉള്ള ദിവസങ്ങളുടെ എണ്ണം പറഞ്ഞു വിങ്ങി കരയുമായിരുന്നു. അവളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാനും. 

കൃത്യമായി പറഞ്ഞാല്‍ എനിക്ക് തിരികെ അബുധാബിയിലേക്ക് പോകേണ്ടതിനു രണ്ടു ദിവസം മുന്നേ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. രണ്ടു ദിവസം കഴിയുമ്പോള്‍ പരസ്പരം പിരിയണം എന്ന  ചിന്ത ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ കാര്‍മേഘം പോലെ മൂടിക്കെട്ടി നില്‍ക്കുന്നു . വീട്ടില്‍ നിന്നും യാത്ര തിരിച്ചു തൊട്ടടുത്തുള്ള  ശിവ ക്ഷേത്രത്തില്‍ കയറി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു എന്റെ നെറ്റിയില്‍ ചന്ദനക്കുറി തൊടുമ്പോള്‍ അവളുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. "അവള്‍ വന്ന നാള്‍ മുതല്‍ ചന്ദനക്കുറി നെറ്റിയില്‍ തൊടുന്നത്  എനിക്ക് ഒരു പതിവായി മാറിയിരുന്നു അതും അവള്‍ക്കു തന്നെ തൊടുവിക്കണം എന്നത് അവളുടെ നിര്‍ബന്ധവും. "അവള്‍ വരുന്നതിനു മുന്‍പ് എന്നാണ് ഞാന്‍ അവസാനമായ് അമ്പലത്തില്‍ പോയതെന്നോ ചന്ദനക്കുറി നെറ്റിയില്‍ തൊട്ടതെന്നോ  എനിക്കുതന്നെ ഓര്‍മ്മ ഇല്ല, എന്തായാലും ഒരു പത്തുവര്‍ഷത്തിനു അപ്പുറം ആകും.  

ക്ഷേത്രദര്‍ശനം കഴിഞ്ഞു  ഞങ്ങള്‍ നേരെ സുഹൃത്തിന്റെ വീട്ടിലേക്കു പോയി അവനെയും ഭാര്യയെയും കയറ്റി യാത്ര പുറപ്പെട്ടു, നേരം പുലര്‍ന്നു വരുന്നതെ ഉള്ളു പോകുന്ന വഴി കിളിമാന്നുര്‍ അപ്പുറം ഉള്ള ഒരു വഴിയോര വിശ്രമ കേന്ദ്രത്തില്‍ കയറി കാപ്പി കുടിച്ചു യാത്ര തുടര്‍ന്നു. വണ്ടിയിലെ പഴയ മലയാള ഗാനങ്ങള്‍ യാത്രക്ക് അലോസരം എന്നവണ്ണം ഒഴുകി വന്നു. എന്നെ  അറിയാവുന്ന സുഹൃത്ത്‌ "ചതി കൊടും ചതി എന്ന് മാത്രം പറഞ്ഞു" അവന്റെ കയ്യില്‍ഉള്ള കളക്ഷന്‍ എടുക്കാന്‍ മറന്നല്ലോ എന്ന് ഓര്‍ത്തു തലയില്‍ കൈ വെച്ചു. ഹിന്ദി പാട്ട് ഒന്നും ഇല്ലേ എന്ന് സുഹൃത്തിന്റെ ഭാര്യ ഇടയ്ക്കു എപ്പഴോ തിരക്കി. കഴിഞ്ഞ പത്തിരുപതു ദിവസമായി എന്റെ കളക്ഷനില്‍ ഹിന്ദി പാട്ട് തിരയുന്ന ഭാര്യ ഒന്ന് മന്ദഹസിച്ചു. അവള്‍ മറുപടി പറയാന്‍ തുടങ്ങും മുന്നേ ഞാന്‍ പറഞ്ഞു "ഉണ്ട് ഇപ്പോള്‍ വരും അടുത്ത പാട്ട് ഹിന്ദി ആണ്" എല്ലാം കൂടെ മിക്സ്‌ ആയിട്ടുള്ള കളക്ഷന്‍ ആണ്. എന്തായാലും ആ യാത്രയില്‍ ഉടനീളം അവര്‍ അടുത്ത പാട്ടിനു വേണ്ടി കാത്തിരുന്നു...

എം സി റോഡില്‍ കൂടെ വെഞ്ഞാറമൂട്  ചെന്ന് അവിടെ നിന്നും തിരിഞ്ഞു പാലോട് വഴി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. ഈ വഴി തിരെഞ്ഞെടുക്കാന്‍ കാരണം വനത്തില്‍കൂടെ ഉള്ള യാത്ര ആസ്വദിക്കാന്‍ വേണ്ടി മാത്രം ആണ്. വഴി നന്നേ മോശം, ആദ്യമാദ്യം കാഴ്ച മനോഹരമായ് തോന്നി പിന്നിടങ്ങോട്ട് വനം ഭികര രൂപം പ്രാപിച്ചു ഞങ്ങളെ വിഴുങ്ങാന്‍ വരുന്നതുപോലെ തോന്നി. വഴിയിലെങ്ങും ആള്‍ അനക്കമോ, മറ്റു വാഹനങ്ങളെയോ  കാണാനും ഇല്ല, ഇടതുര്‍ന്നു നില്‍ക്കുന്ന വലിയ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു  സുര്യരെശ്മികള്‍ പതിക്കുന്നതിനെ തടയിടാന്‍ ശ്രെമിക്കും പോലെ. പകല്‍ ആയിട്ട് കൂടി രാത്രിയുടെ പ്രെതിതി  ജനിപ്പിച്ചു. ആ വഴി അവസാനിച്ചിടത്ത് അതിനെക്കാള്‍ മോശം ആയ മറ്റൊരു വഴി തുടങ്ങി. ഈ വഴി തിരഞ്ഞെടുത്തതിനു വണ്ടിക്കകത്തു ഉണ്ടായിരുന്ന എല്ലാവരും എന്നെ പഴിച്ചു കൊണ്ടിരുന്നു. വണ്ടി ഓടിക്കുന്നത് കൊണ്ട് ഞാന്‍ അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ പൊന്മുടിക്ക് പോകുന്ന യെധാര്‍ത്ത വഴിയില്‍ ചെന്നെത്തി. പൊന്മുടി മുപ്പത്തി അഞ്ചു കിലോമീറ്റെര്‍ എന്ന  പഴയ ബോര്‍ഡ്‌ ഞാന്‍ പല ആവര്‍ത്തി വായിച്ചു . "സത്യത്തില്‍ ഇപ്പോഴാണ്‌ എനിക്കും ആശ്വാസം ആയതു. വഴി തെറ്റി പോയോ എന്ന് ഇടയ്ക്കു പലപ്പോഴും എനിക്കും തോന്നിയിരുന്നു. 

ഈ വഴി തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു കാരണം ഒരു മുത്തശ്ശി കഥപോലെ പണ്ടെങ്ങോ മനസ്സില്‍ തറച്ച "സുമതിവളവ്" എന്ന പേരാണ്. വഴിയില്‍ കണ്ട പലരോടും ഞാന്‍ തിരക്കി ഈ സുമതിവളവ് എവിടെ ആണെന്ന് "എല്ലാവരും കേട്ടിട്ടുണ്ട് പക്ഷെ കൃത്യമായി പറയാന്‍ ആര്‍ക്കും അറിയില്ല എങ്കിലും ഞാന്‍ അന്വേഷണം തുടര്‍ന്നു. "പത്തു നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ കൊന്നു വളവില്‍ തള്ളിയ ഒരു സ്ത്രീ ആണ് ഈ സുമതി, കാലം അതിനു നിറം പകര്‍ന്നു ഇന്നതൊരു ഭീകര രൂപമായി സഞ്ചാരികളുടെ മനസ്സില്‍ നിറയെ ഭീതി നിരത്തി അങ്ങനെ നില നില്‍ക്കുന്നു. യെക്ഷി കഥയ്ക്ക്  തീവ്രത കൂട്ടാന്‍  വേണ്ടി അവളെ ആരോ ഗര്‍ഭിണിയും ആക്കി, ഇനി ശെരിക്കും ഗര്‍ഭിണി ആയിരുന്നോ എന്നും അറിയില്ല, എന്തായാലും ഞാന്‍ കേട്ട മുത്തശ്ശി  കഥകളിലെ ചോര കുടിക്കുന്ന യെക്ഷികള്‍ ഒക്കെ ഗര്‍ഭിണികള്‍ ആയിരുന്നു. ഈ സുമതിയും അതുപോലെ തന്നെ, എന്തായാലും ഒരു അപസര്‍പ്പക കഥയ്ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം പകരാന്‍ എന്നവണ്ണം ആരൊക്കയോ പില്‍ക്കാലത്ത്  ആ വളവില്‍ മരിച്ചു വീന്നു പലരും പലരെയും കൊന്നു ആ വളവില്‍ തള്ളി യെക്ഷി പിടിച്ച കഥ പറഞ്ഞു രെക്ഷപെട്ടു  എന്നും പറയാം. എന്തായാലും ആ വളവു കണ്ടു പിടിക്കാന്‍ എനിക്കായില്ല. ഇല്ലെങ്കില്‍ അവിടെ വണ്ടി നിര്‍ത്തി കൂടെ ഉള്ളവരെ ഒക്കെ ഒന്ന് ഞെട്ടിക്കാമായിരുന്നു.

പോകുന്ന വഴിക്ക് യദ്രിശ്ചികം ആയാണ് ആ ബോര്‍ഡ്‌ ശ്രെധയില്‍  പെട്ടത് "കല്ലാര്‍ മീന്മുട്ടി വെള്ളച്ചാട്ടം രണ്ടു കിലോമീറ്റെര്‍". വണ്ടിയില്‍ ഇരുന്ന ആള്‍ക്കാരുടെ കൂടെ നിര്‍ബന്ധം കൊണ്ട് വണ്ടി പിന്നെ ആ വഴിക്ക് തിരിച്ചു വിട്ടു. എന്തായാലും അത് ശെരിക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവം ആയിരുന്നു ഉരുളന്‍ കല്ലുകള്‍ മുഴച്ചു നില്‍ക്കുന്ന കാട്ടുപാതയില്‍കൂടെ  അരക്കിലോമീറ്ററോളം വണ്ടി ഓടിച്ചു. കല്ലുകള്‍ ഇളകി വണ്ടിയുടെ അടിയില്‍ ഇടിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍  വണ്ടി വാടകയ്ക്ക് തന്ന ആ തടിയന്റെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഒരു ചെറിയ അരുവിയുടെ അവിടെ യാത്ര അവസാനിച്ചു പിന്നീട് അങ്ങോട്ട്‌ ഒന്നര കിലോമീറ്ററോളം കാട്ടുപാതയിലുടെ നടക്കണം. വഴി അരികില്‍ വിറകു ഓടിച്ചു കൊണ്ട് നിന്ന ഒരു സ്ത്രീ ഞങ്ങടെ കൂടെ പെണ്‍കുട്ടികളെ കണ്ടു അത്ഭുതത്തോടെ മിഴിച്ചു നോക്കി അതിനു ശേഷം ഉപദേശവും തന്നു, തീരെ മോശം  സ്ഥലമാണ് മക്കളെ ഇത്, പെണ്‍കുട്ടികളെയും കൊണ്ട് ഉള്ള യാത്ര സൂക്ഷിക്കണം ഇനി അങ്ങോട്ട്‌ ആളും അനക്കവും ഒന്നും ഇല്ല. സന്തോഷം നിറഞ്ഞു നിന്ന മനസ്സില്‍ പെട്ടെന്ന് ഭീതി തലനീട്ടി ഹൃദയം  ഇടിപ്പ് ക്രെമാതീതമായ് വര്‍ധിച്ചത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും യാത്ര അവസാനിപ്പിക്കാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി പിന്നിലായ്  ആ സ്ത്രീ ഞങ്ങളെ നോക്കി എന്തൊക്കയോ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു. "ഇല്ലാത്ത ധൈര്യം സംഭരിച്ചു അവരെയും കൂട്ടി ഞാന്‍ യാത്ര തുടര്‍ന്നു. മുന്നിലായി ഞാന്‍ എനിക്ക് പിറകിലായി അവളും അവളുടെ പിറകില്‍ സുഹൃത്തിന്റെ ഭാര്യ പിന്നെ സുഹൃത്ത്‌ ഇങ്ങനെ ആയി പിന്നിടുള്ള യാത്ര. ധൈര്യം കാണിക്കാന്‍ ഏറ്റവും പറ്റിയ സമയം ആണ് ഇത് കല്യാണം കഴിഞ്ഞിട്ട് അധികംനാള്‍ ആയില്ല, ഇപ്പോള്‍ പിന്തിരിഞ്ഞു  ഓടിയാല്‍ പിന്നെ സന്ദര്‍ഭം കിട്ടുമ്പോള്‍ ഒക്കെ ഈ കാര്യം പറഞ്ഞു അവള്‍ കളിയാക്കും എന്നുള്ളത് ഉറപ്പാണ്‌. "അവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒരിക്കലും മറക്കില്ലല്ലോ ഇങ്ങനെ ഉള്ള കാര്യം എന്നല്ല ഒരു ചീത്ത കാര്യവും അവര്‍ മറക്കാറില്ല. ഇത്രാംതീയതി ഇന്ന ദിവസം നിങ്ങള്‍ എന്നോട് ഇങ്ങനെ പറഞ്ഞിലെ മനുഷ്യ എന്ന അവളുടെ ചോദ്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരുമ്പോള്‍ ഞാന്‍ ചെറുതായി ഒന്ന് ഞെട്ടും ശെരിക്കും ഞാന്‍ അന്ന് അത് പറഞ്ഞോ എന്ന് ഓര്‍മയില്‍ പരതും, പിന്നെ പറഞ്ഞിരിക്കാം എന്ന് ഓര്‍ത്തു ശെരി വൈക്കും. എന്നേക്കാള്‍ മുന്‍പേ ഈ അനുഭവം ഉണ്ടായി പലപ്പോഴും ഇതില്‍ കൂടുതല്‍ ഞെട്ടിയിട്ടുള്ള പലരും ഇത് വായിച്ചു ഇപ്പോള്‍ ചിരികകുന്നുണ്ടാകും. "അനിയ ഇതൊരു തുടക്കം മാത്രം അങ്ങനെ അല്ലെ"? :D 

ഞാന്‍ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാല്‍ എനിക്ക് ഒട്ടും ധൈര്യം ഇല്ലായിരുന്നു ആ വനത്തിലുടെ  യാത്ര ചെയ്യാന്‍. നമ്മുടെ നാട്ടിലെ കാര്യം അറിയാമല്ലോ എങ്കിലും യാത്ര തുടര്‍ന്ന്, പത്തു പേര്‍ വട്ടം ചുറ്റി പിടിച്ചാല്‍ പോലും എത്താന്‍ കഴിയാത്ത അത്രയും വണ്ണം ഉള്ള മരങ്ങള്‍, അതിനെ ചുറ്റി വരിഞ്ഞു കരിനാഗങ്ങളെ  പോലെ കാട്ടുവള്ളികള്‍, അരിച്ചരിച്ചു  നേര്‍ത് കടന്നു വരുന്നു സുര്യപ്രെകാശം , മുന്നില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാന്‍ കഴിയാത്തതില്‍ ഉള്ള ഭയം ഉള്ളില്‍ ഉണ്ടെങ്കിലും ഇതൊക്കെ ഞങ്ങള്‍ ആസ്വദിച്ചു യാത്ര തുടര്‍ന്ന്. കാഴ്ചകള്‍ നയന മനോഹരം, വര്‍ണ്നനാതീതം. പല സ്ഥലങ്ങളിലും  കീഴ്ക്കാം തൂക്കായ ഇറക്കം ഉണ്ട് അതുപോലെ കയറ്റവും. ഏകദേശം ഒരു കിലോമീറ്റെര്‍ കഴിഞ്ഞപ്പോള്‍ രാക്ഷസപ്പാറ എത്തി തലയ്ക്കു മീതെ കുടപിടിച്ച് വാ തുറന്നു നില്‍ക്കുന്ന ഒരു പാറ അതിനു ചുവട്ടില്‍ കുറെ നേരം ഇരുന്നു, ഇടക്കൊക്കെ അവളുടെ കയ്യില്‍ ഇരിക്കുന്ന കാമറ ആ ദ്രിശ്യങ്ങള്‍ ഒപ്പി എടുക്കുന്നുണ്ടായിരുന്നു. അധികസമയം അവിടെ ഇരുന്നില്ല യാത്ര പിന്നെയും തുടര്‍ന്ന്, കാരണം ഞങ്ങള്‍ പൊന്മുടിക്കാന്  യാത്ര പുറപ്പെട്ടത്‌ ഇത് വഴിയില്‍ കണ്ട ഒരു ബോര്‍ഡിന് പിറകെ പോയി എന്ന് മാത്രം. 

കുറെ ദൂരം ചെന്നപ്പോള്‍ ഒരു  നദി മുറിച്ചു കടക്കേണ്ടതായ് വന്നു, അധികം വെള്ളം ഇല്ലാത്തതുകൊണ്ട് അതി സാഹസത്തിനു മുതിരേണ്ടി വന്നില്ല, നദി മുറിച്ചു കടക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു കാതടപ്പിക്കുന്ന ശബ്ദത്തില്‍ വിതുരതയില്‍ വെള്ളം പതിക്കുന്നത ശബ്ദം. ഒടുവില്‍ ഞങ്ങള്‍ അതിനടുത്തായി എത്തി. ശെരിക്കും ഞെട്ടി പോയി ഇത്രയും മനോഹരമായ ഒരു വെള്ള ചാട്ടത്തെ  ഒളിപ്പിച്ചു വെച്ചിട്ടാണോ ഈ കാട് ഇത്രയും ഭയാനകമായ രൂപം പൂണ്ടു നില്‍ക്കുന്നത്. ഉയരത്തില്‍ നിന്നും കല്ലില്‍ തട്ടി പലതായി ചിതറി താഴേക്ക്‌ പതിച്ചു വീണ്ടും ഒന്നിച്ചു കിന്നാരം പറഞ്ഞു താഴേക്ക്‌ ഒഴുകുന്ന പുഴ. ആഴവും വഴുവഴുപ്പും ഉള്ള സ്ഥലമാണ്‌ ഇറങ്ങരുത് എന്ന  ബോര്‍ഡ്‌ കണ്ടത് നന്നായി ഇല്ലെങ്കില്‍ എനിക്ക് നീന്തും കൂടി അറിയില്ലെന്ന് അവള്‍ അറിഞ്ഞേനെ.
ആ മനോഹര ദൃശ്യം കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ അതിനോട് വിടപറഞ്ഞു അവിടെ നിന്നും യാത്ര തിരിച്ചു. സുര്യന്‍ പതിയെ ഞങ്ങളുടെ തലക്കു മുകളിലേക്ക് എത്തുന്നുണ്ടായിരുന്നു. തിരികെ ഉള്ള യാത്ര ശെരിക്കും രെസമുള്ളതായിരുന്നു . കുഴപ്പം ഒന്നും ഇല്ല എന്ന് മനസ്സിലായതോടു കൂടി എന്റെ കൈ സ്വാഭാവികമായും അവളെ ചുറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു, പിന്നിടുള്ള യാത്രയില്‍ ഉടനീളം ഞങ്ങള്‍ ചേര്‍ന്ന് നടന്നു ഇടയ്ക്കു പലപ്പോഴും എന്റെ ചുണ്ടുകള്‍ അവളുടെ കവിളിനെ തഴുകുന്നുണ്ടായിരുന്നു. ചുറ്റിനും ഉള്ള മരങ്ങള്‍ നാണത്താല്‍  തല താഴ്ത്തി ഞങ്ങള്‍ക്ക് മീതെ കുടപിടിച്ച് കാറ്റിന്റെ താളത്തിനൊത്ത്  ആടിക്കൊണ്ടിരുന്നു. 

തിരികെ വണ്ടി കിടക്കുന്നിടത്ത് വന്നു അതില്‍ കയറി യാത്ര തുടര്‍ന്ന്, കണ്ണും മനസ്സും അപ്പോഴും തട്ടി നില്‍ക്കുന്നത് അങ്ങ് ദൂരെയായി അവ്യക്തമായ്‌ മഞ്ഞു മൂടി കിടക്കുന്ന പൊന്മുടി കുന്നുകളില്‍ തന്നെ. കുറെ ദൂരം ചെന്ന് എതിരെ വന്ന വണ്ടിക്കു സൈഡ് കൊടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീല്‍ തെറ്റി ഒരു കുഴിയില്‍ വീണു. കുഴിക്കു ആഴം കുറവായത് കൊണ്ട് വണ്ടിയുടെ അടിവശം ഇടിച്ചു നിന്ന്. വണ്ടിയുടെ ഉടമസ്ഥന്റെ മുഖം എന്റെ മനസ്സില്‍ രണ്ടല്ല മൂന്നു വട്ടം തെളിഞ്ഞു വന്നു (അയാള്‍ക്ക് അങ്ങനെ തന്നെ വേണം, വണ്ടി തരാന്‍ നേരം എന്തൊരു ചെക്കിംഗ് ആയിരുന്നു നായ മണപ്പിക്കും  പോലെ വണ്ടിക്കു നാല് ചുറ്റും നടന്നു എന്തൊക്കയോ കാണിക്കുകയും എഴുതുകയും ഒക്കെ ചെയ്തു, എന്തായാലും വണ്ടിയുടെ അടിയില്‍ കയറിയില്ല, അത് ഭാഗ്യം) ഞങ്ങള്‍  വളരെ പാട് പെട്ട് വണ്ടി ഒരുവിധം തള്ളി കരക്ക്‌ കയറ്റി വീണ്ടും യാത്ര തുടര്‍ന്ന്. പൊന്മുടിയുടെ താഴ്വാരതെത്തി ഇനി അങ്ങോട്ട്‌ കഠിനമായ കയറ്റം ആണ്, ഇരുപത്തിനാല് ഹെയര്‍പിന്‍ വളവുകള്‍ കയറണം മുകളില്‍ എത്താന്‍ . ഇടുങ്ങിയ വഴി ഒരുവശത്ത് അഗാധമായ കൊക്ക മറുവശത്ത്, അലറി വിളിച്ചു കലങ്ങിയ കണ്ണുമായ് ദൂരേക്ക്‌ ഒഴുകുന്ന പുഴ. കയറ്റം പതിയെ കയറിത്തുടങ്ങി എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ പലപ്പോഴും വണ്ടി താഴേക്ക്‌ പോകുമോ എന്ന് എനിക്ക് തോന്നി എന്തായാലും ആ കുന്നുകളെ അരഞ്ഞാണം പോലെ ചുറ്റിയിരിക്കുന്ന റോഡിലുടെ ഞങ്ങള്‍ മന്ദം മന്ദം മുകളിലേക്ക് കയറി. വിദുരതയില്‍ മഞ്ഞിറങ്ങിയ മനോഹരമായ കാഴ്ച തെളിഞ്ഞു വന്നു, മുകളിലേക്ക് കയറും തോറും തണുപ്പും കൂടുന്നുണ്ട്. വൈകുന്നേരം മൂന്നു മണിയോടുകൂടി ഞങ്ങള്‍ മലമുകളില്‍ എത്തി.
'കെ റ്റി ഡി സി' വക ഭക്ഷണ ശാലയില്‍ നിന്നും ആഹാരം കഴിച്ചു (പൊന്മുടിക്ക് പോകുന്ന സഞ്ചാരികളുടെ പ്രത്യേക ശ്രെദ്ധയ്ക്ക്  ഭക്ഷണം ദയവായി താഴെ നിന്നും കഴിച്ചിട്ട് പോകുക, അല്ലെങ്കില്‍ കയ്യില്‍ കരുതുക അവിടെ സര്‍ക്കാര്‍ വക  'കെ റ്റി ഡി സി' മാത്രമേ ഉള്ളു, വിലയും മിച്ചം, ഗുണവും തുച്ഛം  എന്ന് അവിടെ ഭക്ഷണം തരുന്നവരുടെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്). 

ഭക്ഷണം ഒക്കെ കഴിച്ചു വെള്ളവും കയ്യില്‍ കരുതി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്ന് കുന്നിന്‍ മുകളില്‍ എത്തി അപ്പോഴേക്കും വെയില്‍ നന്നേ കുറഞ്ഞു തണുപ്പ് തുടങ്ങിയിരുന്നു, ഇടയ്ക്കിടയ്ക്ക് പുകമഞ്ഞു കാഴ്ച്ചയെ  മറച്ചു കടന്നുപോകും,. ആകെ സുഖം ഉളവാക്കുന്ന ഒരു പ്രത്യേക പ്രെതിതി. ഞാനും അവളും അവിടെ കണ്ട ഏറ്റവും  പൊക്കം ഉള്ള കുന്നിന്‍ മുകളില്‍ കയറി കുറെ നേരം ഇരുന്നു. "ശരിരം ചെറുതായി തണുത്തു  വിറയ്ക്കുന്നുണ്ട്. കണ്ണെത്ത ദൂരത്തോളം പറന്നു കിടക്കുന്ന ശുന്യത അത് അവസാനിക്കുന്നിടത്ത് കാഴ്ച്ചയെ മറച്ചു വലിയ പര്‍വ്വത നിരകള്‍ ആ പര്‍വ്വത നിരകള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ മഞ്ഞിറങ്ങി കാഴ്ച മറച്ച അഗാധമായ താഴ്ച.  ഇടയ്ക്കിടയ്ക്ക് ശക്തമായ കാറ്റും അടിക്കുന്നുണ്ട്, കാറ്റടിക്കുമ്പോള്‍ ഒക്കെ അവള്‍ എന്നെ ഇറുകെ പിടിക്കുന്നുണ്ടയിരുന്നു ഞാന്‍ അവളെയും. 

കുറെ നേരം അവിടെ നിന്നിട്ട് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി അടുത്ത് കണ്ട വേറെ ഒരു കുന്നിലേക്ക് പോയി അവിടെ നിന്നും വേറെ ഒരു പറക്കെട്ടിലേക്ക്. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ചെന്ന് അവളുടെ മടിയില്‍ തലവച്ചു വിദുരതയില്‍ ദൃഷ്ടി  പായിച്ചു ഞാന്‍ ഇരുന്നു. മൌനം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ തളം  കെട്ടി നിന്നത്, ആ മൌനത്തിനു കാരണം രണ്ടു  ദിവസങ്ങള്‍ക്കു അപ്പുറം ഞങ്ങളെ ഗ്രെസിക്കാന്‍ പോകുന്ന വേര്‍പാടും. 

എന്ത് കൊണ്ടാണെന്ന് അറിയില്ല എനിക്ക് ആ മനോഹാരിത അത്ര കണ്ടു ആസ്വദിക്കാന്‍ കഴിഞ്ഞില്ല.ഇനി വരുമ്പോള്‍ ഒരുദിവസം ഇവിടെ തങ്ങണം  എന്ന് തീരുമാനിച്ചു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു .

ഇന്നും ഫോണിന്റെ മറുതലയ്ക്കല്‍  മൌനം തളംകെട്ടുമ്പോള്‍ എനിക്കറിയാം അത് പിന്നെ കരച്ചിലായി മാറും എന്ന്. അതിനു മുന്നേ ഞാന്‍ പറയും അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ നമുക്ക് വീണ്ടും അവിടെ പോകണം, നമ്മള്‍ ചേര്‍ന്നിരുന്ന ആ പാറയില്‍ ഒരു ഉരുളന്‍ കല്ലാല്‍ അവള്‍ എന്റെയും അവളുടെയും പേര് എഴുതിയിരുന്നു അത് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് നോക്കണം. 


ശുഭം. 


തമ്പുരാന്‍ 

നീ അറിയുക

എന്റെ കുഴിമാടത്തില്‍ 
പൂത്തു നില്‍ക്കുന്ന 
ചെമ്പനീര്‍ പൂവേ 
നീ അറിയുക 


ചിതലരിക്കാത്ത 

എന്റെ ഓര്‍മ്മകള്‍ക്കും 
ചിതലരിച്ച ഡയറി കുറിപ്പിനും 
ഇടയിലൂടെ 
എനിക്കന്യയായവള്‍ 

ഒരുനാള്‍ ഞാന്‍ ഇവിടെ 
ഉറങ്ങുന്നതരിയാതെ 
നിന്റെ തലയറുത്തു 
അവളുടെ ദേവന് സമര്‍പ്പിക്കും



തമ്പുരാന്‍