വിവാഹ നിശ്ചയം കഴിഞ്ഞു പ്രിയതമയോട് കിന്നാരം തുടങ്ങിയ ആദ്യ നാളുകളില്‍ ഒന്നില്‍ വിവാഹം കഴിഞ്ഞു പോകേണ്ട സ്ഥലങ്ങളുടെ പേര് ചോദിച്ചപ്പോള്‍ അവള്‍ ആദ്യമായും അവസാനമായും പറഞ്ഞ ഒരേ ഒരു പേര് "പൊന്മുടി" എന്നായിരുന്നു. ഒരുപാട് കാലമായ് അവളുടെ മനസ്സില്‍ ഒരു മോഹമായ് കടന്നു കൂടി ഇന്നും സാധിക്കാതെ ബാക്കി നില്‍ക്കുന്ന ഒരു തീവ്രമായ ആഗ്രഹത്തിന്റെ ബാക്കിപത്രം. വീടിനു അടുത്തുള്ള പലരും അവധിക്കാലത്ത് പോയി വന്നു ആ യാത്രയുടെ മനോഹാരിത വര്‍ണ്ണിച്ചപ്പോള്‍ അവളുടെ കുഞ്ഞു മനസ്സിലും അതൊരു മോഹമായ് കൂടുകൂട്ടി.
വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ നല്ല തിരക്കായിരുന്നു ബന്ധുക്കളുടെ വക സല്‍ക്കാരം സുഹൃത്തുക്കളുടെ വീടുകളില്‍ പോകണം, പിന്നെ അമ്പലങ്ങളുടെ ഒരു നീണ്ട നിര വേറെയും ഇത് രണ്ടും കഴിഞ്ഞപ്പോഴേക്കും തിരികെ പോകാന്‍ പിന്നെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി. എങ്കിലും അവള്‍ക്കു ആദ്യമായി കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി ഒരു സ്സുഹൃതിനെയും അവന്റെ ഭാര്യയെയും കൂട്ടി ഞങ്ങള്‍ ആ യാത്ര പോകാന്‍ തീരുമാനിച്ചു . കഴിഞ്ഞ ഒരാഴ്ചആയി എന്റെ കണ്ണുകളില്‍ നോക്കി അവള്‍ ഇനി ബാക്കി ഉള്ള ദിവസങ്ങളുടെ എണ്ണം പറഞ്ഞു വിങ്ങി കരയുമായിരുന്നു. അവളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാനും.
കൃത്യമായി പറഞ്ഞാല്‍ എനിക്ക് തിരികെ അബുധാബിയിലേക്ക് പോകേണ്ടതിനു രണ്ടു ദിവസം മുന്നേ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. രണ്ടു ദിവസം കഴിയുമ്പോള്‍ പരസ്പരം പിരിയണം എന്ന ചിന്ത ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ കാര്‍മേഘം പോലെ മൂടിക്കെട്ടി നില്‍ക്കുന്നു . വീട്ടില്‍ നിന്നും യാത്ര തിരിച്ചു തൊട്ടടുത്തുള്ള ശിവ ക്ഷേത്രത്തില്‍ കയറി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു എന്റെ നെറ്റിയില്‍ ചന്ദനക്കുറി തൊടുമ്പോള്‍ അവളുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. "അവള്‍ വന്ന നാള്‍ മുതല്‍ ചന്ദനക്കുറി നെറ്റിയില്‍ തൊടുന്നത് എനിക്ക് ഒരു പതിവായി മാറിയിരുന്നു അതും അവള്‍ക്കു തന്നെ തൊടുവിക്കണം എന്നത് അവളുടെ നിര്‍ബന്ധവും. "അവള്‍ വരുന്നതിനു മുന്‍പ് എന്നാണ് ഞാന്‍ അവസാനമായ് അമ്പലത്തില്‍ പോയതെന്നോ ചന്ദനക്കുറി നെറ്റിയില്‍ തൊട്ടതെന്നോ എനിക്കുതന്നെ ഓര്‍മ്മ ഇല്ല, എന്തായാലും ഒരു പത്തുവര്‍ഷത്തിനു അപ്പുറം ആകും.
ക്ഷേത്രദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ നേരെ സുഹൃത്തിന്റെ വീട്ടിലേക്കു പോയി അവനെയും ഭാര്യയെയും കയറ്റി യാത്ര പുറപ്പെട്ടു, നേരം പുലര്‍ന്നു വരുന്നതെ ഉള്ളു പോകുന്ന വഴി കിളിമാന്നുര്‍ അപ്പുറം ഉള്ള ഒരു വഴിയോര വിശ്രമ കേന്ദ്രത്തില്‍ കയറി കാപ്പി കുടിച്ചു യാത്ര തുടര്‍ന്നു. വണ്ടിയിലെ പഴയ മലയാള ഗാനങ്ങള്‍ യാത്രക്ക് അലോസരം എന്നവണ്ണം ഒഴുകി വന്നു. എന്നെ അറിയാവുന്ന സുഹൃത്ത് "ചതി കൊടും ചതി എന്ന് മാത്രം പറഞ്ഞു" അവന്റെ കയ്യില്‍ഉള്ള കളക്ഷന്‍ എടുക്കാന്‍ മറന്നല്ലോ എന്ന് ഓര്‍ത്തു തലയില്‍ കൈ വെച്ചു. ഹിന്ദി പാട്ട് ഒന്നും ഇല്ലേ എന്ന് സുഹൃത്തിന്റെ ഭാര്യ ഇടയ്ക്കു എപ്പഴോ തിരക്കി. കഴിഞ്ഞ പത്തിരുപതു ദിവസമായി എന്റെ കളക്ഷനില്‍ ഹിന്ദി പാട്ട് തിരയുന്ന ഭാര്യ ഒന്ന് മന്ദഹസിച്ചു. അവള്‍ മറുപടി പറയാന്‍ തുടങ്ങും മുന്നേ ഞാന്‍ പറഞ്ഞു "ഉണ്ട് ഇപ്പോള്‍ വരും അടുത്ത പാട്ട് ഹിന്ദി ആണ്" എല്ലാം കൂടെ മിക്സ് ആയിട്ടുള്ള കളക്ഷന്‍ ആണ്. എന്തായാലും ആ യാത്രയില്‍ ഉടനീളം അവര്‍ അടുത്ത പാട്ടിനു വേണ്ടി കാത്തിരുന്നു...
എം സി റോഡില്‍ കൂടെ വെഞ്ഞാറമൂട് ചെന്ന് അവിടെ നിന്നും തിരിഞ്ഞു പാലോട് വഴി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. ഈ വഴി തിരെഞ്ഞെടുക്കാന്‍ കാരണം വനത്തില്‍കൂടെ ഉള്ള യാത്ര ആസ്വദിക്കാന്‍ വേണ്ടി മാത്രം ആണ്. വഴി നന്നേ മോശം, ആദ്യമാദ്യം കാഴ്ച മനോഹരമായ് തോന്നി പിന്നിടങ്ങോട്ട് വനം ഭികര രൂപം പ്രാപിച്ചു ഞങ്ങളെ വിഴുങ്ങാന്‍ വരുന്നതുപോലെ തോന്നി. വഴിയിലെങ്ങും ആള്‍ അനക്കമോ, മറ്റു വാഹനങ്ങളെയോ കാണാനും ഇല്ല, ഇടതുര്‍ന്നു നില്‍ക്കുന്ന വലിയ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു സുര്യരെശ്മികള്‍ പതിക്കുന്നതിനെ തടയിടാന്‍ ശ്രെമിക്കും പോലെ. പകല്‍ ആയിട്ട് കൂടി രാത്രിയുടെ പ്രെതിതി ജനിപ്പിച്ചു. ആ വഴി അവസാനിച്ചിടത്ത് അതിനെക്കാള്‍ മോശം ആയ മറ്റൊരു വഴി തുടങ്ങി. ഈ വഴി തിരഞ്ഞെടുത്തതിനു വണ്ടിക്കകത്തു ഉണ്ടായിരുന്ന എല്ലാവരും എന്നെ പഴിച്ചു കൊണ്ടിരുന്നു. വണ്ടി ഓടിക്കുന്നത് കൊണ്ട് ഞാന്‍ അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ പൊന്മുടിക്ക് പോകുന്ന യെധാര്‍ത്ത വഴിയില്‍ ചെന്നെത്തി. പൊന്മുടി മുപ്പത്തി അഞ്ചു കിലോമീറ്റെര്‍ എന്ന പഴയ ബോര്‍ഡ് ഞാന്‍ പല ആവര്‍ത്തി വായിച്ചു . "സത്യത്തില്‍ ഇപ്പോഴാണ് എനിക്കും ആശ്വാസം ആയതു. വഴി തെറ്റി പോയോ എന്ന് ഇടയ്ക്കു പലപ്പോഴും എനിക്കും തോന്നിയിരുന്നു.
ഈ വഴി തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു കാരണം ഒരു മുത്തശ്ശി കഥപോലെ പണ്ടെങ്ങോ മനസ്സില്‍ തറച്ച "സുമതിവളവ്" എന്ന പേരാണ്. വഴിയില്‍ കണ്ട പലരോടും ഞാന്‍ തിരക്കി ഈ സുമതിവളവ് എവിടെ ആണെന്ന് "എല്ലാവരും കേട്ടിട്ടുണ്ട് പക്ഷെ കൃത്യമായി പറയാന്‍ ആര്‍ക്കും അറിയില്ല എങ്കിലും ഞാന്‍ അന്വേഷണം തുടര്‍ന്നു. "പത്തു നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ കൊന്നു വളവില്‍ തള്ളിയ ഒരു സ്ത്രീ ആണ് ഈ സുമതി, കാലം അതിനു നിറം പകര്‍ന്നു ഇന്നതൊരു ഭീകര രൂപമായി സഞ്ചാരികളുടെ മനസ്സില്‍ നിറയെ ഭീതി നിരത്തി അങ്ങനെ നില നില്‍ക്കുന്നു. യെക്ഷി കഥയ്ക്ക് തീവ്രത കൂട്ടാന്‍ വേണ്ടി അവളെ ആരോ ഗര്‍ഭിണിയും ആക്കി, ഇനി ശെരിക്കും ഗര്‍ഭിണി ആയിരുന്നോ എന്നും അറിയില്ല, എന്തായാലും ഞാന്‍ കേട്ട മുത്തശ്ശി കഥകളിലെ ചോര കുടിക്കുന്ന യെക്ഷികള്‍ ഒക്കെ ഗര്‍ഭിണികള്‍ ആയിരുന്നു. ഈ സുമതിയും അതുപോലെ തന്നെ, എന്തായാലും ഒരു അപസര്‍പ്പക കഥയ്ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം പകരാന്‍ എന്നവണ്ണം ആരൊക്കയോ പില്‍ക്കാലത്ത് ആ വളവില്‍ മരിച്ചു വീന്നു പലരും പലരെയും കൊന്നു ആ വളവില്‍ തള്ളി യെക്ഷി പിടിച്ച കഥ പറഞ്ഞു രെക്ഷപെട്ടു എന്നും പറയാം. എന്തായാലും ആ വളവു കണ്ടു പിടിക്കാന്‍ എനിക്കായില്ല. ഇല്ലെങ്കില്‍ അവിടെ വണ്ടി നിര്‍ത്തി കൂടെ ഉള്ളവരെ ഒക്കെ ഒന്ന് ഞെട്ടിക്കാമായിരുന്നു.
പോകുന്ന വഴിക്ക് യദ്രിശ്ചികം ആയാണ് ആ ബോര്‍ഡ് ശ്രെധയില്‍ പെട്ടത് "കല്ലാര്‍ മീന്മുട്ടി വെള്ളച്ചാട്ടം രണ്ടു കിലോമീറ്റെര്‍". വണ്ടിയില്‍ ഇരുന്ന ആള്‍ക്കാരുടെ കൂടെ നിര്‍ബന്ധം കൊണ്ട് വണ്ടി പിന്നെ ആ വഴിക്ക് തിരിച്ചു വിട്ടു. എന്തായാലും അത് ശെരിക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവം ആയിരുന്നു ഉരുളന്‍ കല്ലുകള്‍ മുഴച്ചു നില്‍ക്കുന്ന കാട്ടുപാതയില്‍കൂടെ അരക്കിലോമീറ്ററോളം വണ്ടി ഓടിച്ചു. കല്ലുകള്‍ ഇളകി വണ്ടിയുടെ അടിയില്‍ ഇടിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ വണ്ടി വാടകയ്ക്ക് തന്ന ആ തടിയന്റെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഒരു ചെറിയ അരുവിയുടെ അവിടെ യാത്ര അവസാനിച്ചു പിന്നീട് അങ്ങോട്ട് ഒന്നര കിലോമീറ്ററോളം കാട്ടുപാതയിലുടെ നടക്കണം. വഴി അരികില്‍ വിറകു ഓടിച്ചു കൊണ്ട് നിന്ന ഒരു സ്ത്രീ ഞങ്ങടെ കൂടെ പെണ്‍കുട്ടികളെ കണ്ടു അത്ഭുതത്തോടെ മിഴിച്ചു നോക്കി അതിനു ശേഷം ഉപദേശവും തന്നു, തീരെ മോശം സ്ഥലമാണ് മക്കളെ ഇത്, പെണ്‍കുട്ടികളെയും കൊണ്ട് ഉള്ള യാത്ര സൂക്ഷിക്കണം ഇനി അങ്ങോട്ട് ആളും അനക്കവും ഒന്നും ഇല്ല. സന്തോഷം നിറഞ്ഞു നിന്ന മനസ്സില്‍ പെട്ടെന്ന് ഭീതി തലനീട്ടി ഹൃദയം ഇടിപ്പ് ക്രെമാതീതമായ് വര്‍ധിച്ചത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും യാത്ര അവസാനിപ്പിക്കാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി പിന്നിലായ് ആ സ്ത്രീ ഞങ്ങളെ നോക്കി എന്തൊക്കയോ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു. "ഇല്ലാത്ത ധൈര്യം സംഭരിച്ചു അവരെയും കൂട്ടി ഞാന്‍ യാത്ര തുടര്‍ന്നു. മുന്നിലായി ഞാന്‍ എനിക്ക് പിറകിലായി അവളും അവളുടെ പിറകില്‍ സുഹൃത്തിന്റെ ഭാര്യ പിന്നെ സുഹൃത്ത് ഇങ്ങനെ ആയി പിന്നിടുള്ള യാത്ര. ധൈര്യം കാണിക്കാന്‍ ഏറ്റവും പറ്റിയ സമയം ആണ് ഇത് കല്യാണം കഴിഞ്ഞിട്ട് അധികംനാള്‍ ആയില്ല, ഇപ്പോള്‍ പിന്തിരിഞ്ഞു ഓടിയാല്‍ പിന്നെ സന്ദര്‍ഭം കിട്ടുമ്പോള്‍ ഒക്കെ ഈ കാര്യം പറഞ്ഞു അവള്‍ കളിയാക്കും എന്നുള്ളത് ഉറപ്പാണ്. "അവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒരിക്കലും മറക്കില്ലല്ലോ ഇങ്ങനെ ഉള്ള കാര്യം എന്നല്ല ഒരു ചീത്ത കാര്യവും അവര്‍ മറക്കാറില്ല. ഇത്രാംതീയതി ഇന്ന ദിവസം നിങ്ങള്‍ എന്നോട് ഇങ്ങനെ പറഞ്ഞിലെ മനുഷ്യ എന്ന അവളുടെ ചോദ്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരുമ്പോള്‍ ഞാന്‍ ചെറുതായി ഒന്ന് ഞെട്ടും ശെരിക്കും ഞാന്‍ അന്ന് അത് പറഞ്ഞോ എന്ന് ഓര്‍മയില്‍ പരതും, പിന്നെ പറഞ്ഞിരിക്കാം എന്ന് ഓര്‍ത്തു ശെരി വൈക്കും. എന്നേക്കാള്‍ മുന്‍പേ ഈ അനുഭവം ഉണ്ടായി പലപ്പോഴും ഇതില്‍ കൂടുതല്‍ ഞെട്ടിയിട്ടുള്ള പലരും ഇത് വായിച്ചു ഇപ്പോള്‍ ചിരികകുന്നുണ്ടാകും. "അനിയ ഇതൊരു തുടക്കം മാത്രം അങ്ങനെ അല്ലെ"? :D
ഞാന്‍ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാല്‍ എനിക്ക് ഒട്ടും ധൈര്യം ഇല്ലായിരുന്നു ആ വനത്തിലുടെ യാത്ര ചെയ്യാന്‍. നമ്മുടെ നാട്ടിലെ കാര്യം അറിയാമല്ലോ എങ്കിലും യാത്ര തുടര്‍ന്ന്, പത്തു പേര്‍ വട്ടം ചുറ്റി പിടിച്ചാല്‍ പോലും എത്താന്‍ കഴിയാത്ത അത്രയും വണ്ണം ഉള്ള മരങ്ങള്‍, അതിനെ ചുറ്റി വരിഞ്ഞു കരിനാഗങ്ങളെ പോലെ കാട്ടുവള്ളികള്‍, അരിച്ചരിച്ചു നേര്‍ത് കടന്നു വരുന്നു സുര്യപ്രെകാശം , മുന്നില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്തതില്‍ ഉള്ള ഭയം ഉള്ളില്‍ ഉണ്ടെങ്കിലും ഇതൊക്കെ ഞങ്ങള്‍ ആസ്വദിച്ചു യാത്ര തുടര്‍ന്ന്. കാഴ്ചകള്‍ നയന മനോഹരം, വര്‍ണ്നനാതീതം. പല സ്ഥലങ്ങളിലും കീഴ്ക്കാം തൂക്കായ ഇറക്കം ഉണ്ട് അതുപോലെ കയറ്റവും. ഏകദേശം ഒരു കിലോമീറ്റെര്‍ കഴിഞ്ഞപ്പോള്‍ രാക്ഷസപ്പാറ എത്തി തലയ്ക്കു മീതെ കുടപിടിച്ച് വാ തുറന്നു നില്‍ക്കുന്ന ഒരു പാറ അതിനു ചുവട്ടില്‍ കുറെ നേരം ഇരുന്നു, ഇടക്കൊക്കെ അവളുടെ കയ്യില്‍ ഇരിക്കുന്ന കാമറ ആ ദ്രിശ്യങ്ങള്‍ ഒപ്പി എടുക്കുന്നുണ്ടായിരുന്നു. അധികസമയം അവിടെ ഇരുന്നില്ല യാത്ര പിന്നെയും തുടര്‍ന്ന്, കാരണം ഞങ്ങള്‍ പൊന്മുടിക്കാന് യാത്ര പുറപ്പെട്ടത് ഇത് വഴിയില്‍ കണ്ട ഒരു ബോര്‍ഡിന് പിറകെ പോയി എന്ന് മാത്രം.
കുറെ ദൂരം ചെന്നപ്പോള്‍ ഒരു നദി മുറിച്ചു കടക്കേണ്ടതായ് വന്നു, അധികം വെള്ളം ഇല്ലാത്തതുകൊണ്ട് അതി സാഹസത്തിനു മുതിരേണ്ടി വന്നില്ല, നദി മുറിച്ചു കടക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു കാതടപ്പിക്കുന്ന ശബ്ദത്തില്‍ വിതുരതയില്‍ വെള്ളം പതിക്കുന്നത ശബ്ദം. ഒടുവില്‍ ഞങ്ങള്‍ അതിനടുത്തായി എത്തി. ശെരിക്കും ഞെട്ടി പോയി ഇത്രയും മനോഹരമായ ഒരു വെള്ള ചാട്ടത്തെ ഒളിപ്പിച്ചു വെച്ചിട്ടാണോ ഈ കാട് ഇത്രയും ഭയാനകമായ രൂപം പൂണ്ടു നില്‍ക്കുന്നത്. ഉയരത്തില്‍ നിന്നും കല്ലില്‍ തട്ടി പലതായി ചിതറി താഴേക്ക് പതിച്ചു വീണ്ടും ഒന്നിച്ചു കിന്നാരം പറഞ്ഞു താഴേക്ക് ഒഴുകുന്ന പുഴ. ആഴവും വഴുവഴുപ്പും ഉള്ള സ്ഥലമാണ് ഇറങ്ങരുത് എന്ന ബോര്‍ഡ് കണ്ടത് നന്നായി ഇല്ലെങ്കില്‍ എനിക്ക് നീന്തും കൂടി അറിയില്ലെന്ന് അവള്‍ അറിഞ്ഞേനെ.
ആ മനോഹര ദൃശ്യം കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ അതിനോട് വിടപറഞ്ഞു അവിടെ നിന്നും യാത്ര തിരിച്ചു. സുര്യന്‍ പതിയെ ഞങ്ങളുടെ തലക്കു മുകളിലേക്ക് എത്തുന്നുണ്ടായിരുന്നു. തിരികെ ഉള്ള യാത്ര ശെരിക്കും രെസമുള്ളതായിരുന്നു . കുഴപ്പം ഒന്നും ഇല്ല എന്ന് മനസ്സിലായതോടു കൂടി എന്റെ കൈ സ്വാഭാവികമായും അവളെ ചുറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു, പിന്നിടുള്ള യാത്രയില്‍ ഉടനീളം ഞങ്ങള്‍ ചേര്‍ന്ന് നടന്നു ഇടയ്ക്കു പലപ്പോഴും എന്റെ ചുണ്ടുകള്‍ അവളുടെ കവിളിനെ തഴുകുന്നുണ്ടായിരുന്നു. ചുറ്റിനും ഉള്ള മരങ്ങള്‍ നാണത്താല്‍ തല താഴ്ത്തി ഞങ്ങള്‍ക്ക് മീതെ കുടപിടിച്ച് കാറ്റിന്റെ താളത്തിനൊത്ത് ആടിക്കൊണ്ടിരുന്നു.
തിരികെ വണ്ടി കിടക്കുന്നിടത്ത് വന്നു അതില്‍ കയറി യാത്ര തുടര്‍ന്ന്, കണ്ണും മനസ്സും അപ്പോഴും തട്ടി നില്‍ക്കുന്നത് അങ്ങ് ദൂരെയായി അവ്യക്തമായ് മഞ്ഞു മൂടി കിടക്കുന്ന പൊന്മുടി കുന്നുകളില്‍ തന്നെ. കുറെ ദൂരം ചെന്ന് എതിരെ വന്ന വണ്ടിക്കു സൈഡ് കൊടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീല്‍ തെറ്റി ഒരു കുഴിയില്‍ വീണു. കുഴിക്കു ആഴം കുറവായത് കൊണ്ട് വണ്ടിയുടെ അടിവശം ഇടിച്ചു നിന്ന്. വണ്ടിയുടെ ഉടമസ്ഥന്റെ മുഖം എന്റെ മനസ്സില്‍ രണ്ടല്ല മൂന്നു വട്ടം തെളിഞ്ഞു വന്നു (അയാള്‍ക്ക് അങ്ങനെ തന്നെ വേണം, വണ്ടി തരാന്‍ നേരം എന്തൊരു ചെക്കിംഗ് ആയിരുന്നു നായ മണപ്പിക്കും പോലെ വണ്ടിക്കു നാല് ചുറ്റും നടന്നു എന്തൊക്കയോ കാണിക്കുകയും എഴുതുകയും ഒക്കെ ചെയ്തു, എന്തായാലും വണ്ടിയുടെ അടിയില്‍ കയറിയില്ല, അത് ഭാഗ്യം) ഞങ്ങള്‍ വളരെ പാട് പെട്ട് വണ്ടി ഒരുവിധം തള്ളി കരക്ക് കയറ്റി വീണ്ടും യാത്ര തുടര്‍ന്ന്. പൊന്മുടിയുടെ താഴ്വാരതെത്തി ഇനി അങ്ങോട്ട് കഠിനമായ കയറ്റം ആണ്, ഇരുപത്തിനാല് ഹെയര്‍പിന്‍ വളവുകള്‍ കയറണം മുകളില്‍ എത്താന്‍ . ഇടുങ്ങിയ വഴി ഒരുവശത്ത് അഗാധമായ കൊക്ക മറുവശത്ത്, അലറി വിളിച്ചു കലങ്ങിയ കണ്ണുമായ് ദൂരേക്ക് ഒഴുകുന്ന പുഴ. കയറ്റം പതിയെ കയറിത്തുടങ്ങി എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ പലപ്പോഴും വണ്ടി താഴേക്ക് പോകുമോ എന്ന് എനിക്ക് തോന്നി എന്തായാലും ആ കുന്നുകളെ അരഞ്ഞാണം പോലെ ചുറ്റിയിരിക്കുന്ന റോഡിലുടെ ഞങ്ങള്‍ മന്ദം മന്ദം മുകളിലേക്ക് കയറി. വിദുരതയില്‍ മഞ്ഞിറങ്ങിയ മനോഹരമായ കാഴ്ച തെളിഞ്ഞു വന്നു, മുകളിലേക്ക് കയറും തോറും തണുപ്പും കൂടുന്നുണ്ട്. വൈകുന്നേരം മൂന്നു മണിയോടുകൂടി ഞങ്ങള്‍ മലമുകളില്‍ എത്തി.
'കെ റ്റി ഡി സി' വക ഭക്ഷണ ശാലയില്‍ നിന്നും ആഹാരം കഴിച്ചു (പൊന്മുടിക്ക് പോകുന്ന സഞ്ചാരികളുടെ പ്രത്യേക ശ്രെദ്ധയ്ക്ക് ഭക്ഷണം ദയവായി താഴെ നിന്നും കഴിച്ചിട്ട് പോകുക, അല്ലെങ്കില്‍ കയ്യില്‍ കരുതുക അവിടെ സര്‍ക്കാര്‍ വക 'കെ റ്റി ഡി സി' മാത്രമേ ഉള്ളു, വിലയും മിച്ചം, ഗുണവും തുച്ഛം എന്ന് അവിടെ ഭക്ഷണം തരുന്നവരുടെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്).
ഭക്ഷണം ഒക്കെ കഴിച്ചു വെള്ളവും കയ്യില്‍ കരുതി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്ന് കുന്നിന്‍ മുകളില്‍ എത്തി അപ്പോഴേക്കും വെയില്‍ നന്നേ കുറഞ്ഞു തണുപ്പ് തുടങ്ങിയിരുന്നു, ഇടയ്ക്കിടയ്ക്ക് പുകമഞ്ഞു കാഴ്ച്ചയെ മറച്ചു കടന്നുപോകും,. ആകെ സുഖം ഉളവാക്കുന്ന ഒരു പ്രത്യേക പ്രെതിതി. ഞാനും അവളും അവിടെ കണ്ട ഏറ്റവും പൊക്കം ഉള്ള കുന്നിന്‍ മുകളില്‍ കയറി കുറെ നേരം ഇരുന്നു. "ശരിരം ചെറുതായി തണുത്തു വിറയ്ക്കുന്നുണ്ട്. കണ്ണെത്ത ദൂരത്തോളം പറന്നു കിടക്കുന്ന ശുന്യത അത് അവസാനിക്കുന്നിടത്ത് കാഴ്ച്ചയെ മറച്ചു വലിയ പര്‍വ്വത നിരകള്‍ ആ പര്‍വ്വത നിരകള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ മഞ്ഞിറങ്ങി കാഴ്ച മറച്ച അഗാധമായ താഴ്ച. ഇടയ്ക്കിടയ്ക്ക് ശക്തമായ കാറ്റും അടിക്കുന്നുണ്ട്, കാറ്റടിക്കുമ്പോള്‍ ഒക്കെ അവള്‍ എന്നെ ഇറുകെ പിടിക്കുന്നുണ്ടയിരുന്നു ഞാന്‍ അവളെയും.
കുറെ നേരം അവിടെ നിന്നിട്ട് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി അടുത്ത് കണ്ട വേറെ ഒരു കുന്നിലേക്ക് പോയി അവിടെ നിന്നും വേറെ ഒരു പറക്കെട്ടിലേക്ക്. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ചെന്ന് അവളുടെ മടിയില്‍ തലവച്ചു വിദുരതയില്‍ ദൃഷ്ടി പായിച്ചു ഞാന്‍ ഇരുന്നു. മൌനം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ തളം കെട്ടി നിന്നത്, ആ മൌനത്തിനു കാരണം രണ്ടു ദിവസങ്ങള്‍ക്കു അപ്പുറം ഞങ്ങളെ ഗ്രെസിക്കാന്‍ പോകുന്ന വേര്‍പാടും.
എന്ത് കൊണ്ടാണെന്ന് അറിയില്ല എനിക്ക് ആ മനോഹാരിത അത്ര കണ്ടു ആസ്വദിക്കാന്‍ കഴിഞ്ഞില്ല.ഇനി വരുമ്പോള്‍ ഒരുദിവസം ഇവിടെ തങ്ങണം എന്ന് തീരുമാനിച്ചു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു .
ഇന്നും ഫോണിന്റെ മറുതലയ്ക്കല്‍ മൌനം തളംകെട്ടുമ്പോള്‍ എനിക്കറിയാം അത് പിന്നെ കരച്ചിലായി മാറും എന്ന്. അതിനു മുന്നേ ഞാന്‍ പറയും അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ നമുക്ക് വീണ്ടും അവിടെ പോകണം, നമ്മള്‍ ചേര്‍ന്നിരുന്ന ആ പാറയില്‍ ഒരു ഉരുളന്‍ കല്ലാല്‍ അവള്‍ എന്റെയും അവളുടെയും പേര് എഴുതിയിരുന്നു അത് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് നോക്കണം.
ശുഭം.
തമ്പുരാന്‍